കൈവെട്ട് ഗൂഢാലോചന: തീവ്രവാദം ആരോപിച്ച് സി.ബി.ഐ. കോടതിക്ക് വ്യാജക്കത്തയച്ചത് എസ്.പി.
T
തിരുവനന്തപുരം: മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയതു സംബന്ധിച്ച ഗൂഢാലോചന മുന്‍കൂട്ടി അറിഞ്ഞ പോലീസുദ്യോഗസ്‌ഥരെക്കുറിച്ച് ദേശീയ ഏജന്‍സി നടത്തുന്ന അന്വേഷണത്തിന്റെ ഗതിമാറ്റാന്‍ ചില ഉന്നതോദ്യോഗസ്‌ഥരുടെ ശ്രമം.
കേരളാ പോലീസ് അക്കാദമിയിലെ അസി. ഡയറക്‌ടറും എസ്.പിയുമായ സി.എസ്. മജീദിന് എന്‍.ഡി.എഫ് ബന്ധമുണ്ടെന്നാരോപിച്ച് എറണാകുളം സി.ബി.ഐ കോടതിക്കയച്ച കത്ത് കേരളാ പോലീസിലെ ഒരു എസ്.പി വ്യാജ മേല്‍വിലാസം ഉപയോഗിച്ച് അയച്ചതാണെന്നു കണ്ടെത്തി. മറ്റു പല കേസുകളിലും ആരോപണവിധേയനായ ഈ എസ്.പിക്കെതിരേ വകുപ്പുതല നടപടി ഉടനുണ്ടാകും.
രാജ്യദ്രോഹക്കുറ്റങ്ങളുടെ അന്വേഷണം പോലും വഴിതിരിച്ചു വിടത്തക്ക രീതിയില്‍ കേരളാ പോലീസിലെ ചില ഉദ്യോഗസ്‌ഥര്‍ നടത്തിയ നീക്കങ്ങള്‍ അങ്ങേയറ്റം അപകടകരമാണെന്നു ദേശീയ അന്വേഷണ ഏജന്‍സി ചൂണ്ടിക്കാട്ടുന്നു. വ്യാജ മേല്‍വിലാസത്തില്‍ സി.ബി.ഐ കോടതിക്കാണു കത്തയച്ചതെന്നത് അതീവഗൗരവത്തോടെ കാണണം. കത്തില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി എന്‍.ഐ.എയോട് ആവശ്യപ്പെട്ടതുകൊണ്ടാണ് യഥാര്‍ഥസംഭവം പുറത്തുവന്നത്. വ്യാജക്കത്ത് തെളിവായി സ്വീകരിച്ചിരുന്നുവെങ്കില്‍ പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്‌ഥന്‍ ക്രൂശിക്കപ്പെടുമായിരുന്നു. ഇത്തരത്തിലുളള പല നീക്കങ്ങളും കേരളാ പോലീസിലെ ഒരു വിഭാഗം ഉദ്യോഗസ്‌ഥര്‍ നടത്തുന്നുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. തീവ്രവാദ സംഘടനകളും സംസ്‌ഥാന പോലീസിലെ ഉന്നത ഉദ്യോഗസ്‌ഥനും തമ്മിലുളള അവിശുദ്ധബന്ധം വിശദീകരിക്കുന്ന കത്ത് കോടതിയെ ഞെട്ടിച്ചിരുന്നു. പോലീസ് സേനയില്‍നിന്നുതന്നെ എത്തിയ കത്ത് എന്ന നിലയിലാണ് ഇക്കാര്യം അന്വേഷിക്കാന്‍ എന്‍.ഐ.എ.യെ കോടതി ചുമതലപ്പെടുത്തിയത്.
ദേശീയ അന്വേഷണ ഏജന്‍സിയുടെ കേരളഘടകം എസ്.പി. രാജ്‌മോഹന്‍ അന്വേഷിച്ച വ്യാജക്കത്തു സംഭവത്തിനു പ്രേരണയായത് രണ്ട് ഉദ്യോഗസ്‌ഥന്‍മാര്‍ തമ്മിലുളള കുടിപ്പകയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കത്തയച്ച എസ്.പിക്കെതിരെ ഗുരുതരമായ കുറ്റങ്ങള്‍ ഇതിനുമുന്‍പും ആരോപിക്കപ്പെട്ടിട്ടുണ്ട്. ഇതിലൊരു കേസ് അന്വേഷിച്ച് കുറ്റം ശരിയാണെന്നു കണ്ടെത്തിയതിന്റെ പേരിലാണ് പോലീസ് അക്കാദമി അസി. ഡയറക്‌ടര്‍ സി.എസ് മജീദിനെതിരേ സി.ബി.ഐ കോടതിക്ക് വ്യാജ കത്തയച്ചത്. ഈ മാസം നാലിനാണ് എറണാകുളം സി.ബി.ഐ പ്രത്യേക കോടതിക്ക് രഹസ്യക്കത്തു ലഭിച്ചത്. എസ്.പി: സി.എസ്. മജീദിന്റെ ടെലിഫോണ്‍ വിശദാംശങ്ങളും സര്‍വീസ് റെക്കോര്‍ഡും ദേശീയ ഏജന്‍സി പരിശോധനയ്‌ക്കു വിധേയമാക്കി. മാത്രമല്ല, സംസ്‌ഥാന ഇന്റലിജന്‍സ് വിഭാഗവും കത്തിനെക്കുറിച്ച് ഗൗരവമായി അന്വേഷിച്ചിരുന്നു. അഴിമതിക്കാരനായ എസ്.പിക്കെതിരേ റിപ്പോര്‍ട്ട് അയച്ചുവെന്ന പേരിലാണു കൈവെട്ടു സംഭവത്തില്‍ എസ്.പി: സി.എസ്. മജീദിനെ കുടുക്കാന്‍ ശ്രമിച്ചതെന്ന എന്‍.ഐ.എയുടെ റിപ്പോര്‍ട്ട് ഉടന്‍ കോടതിക്കു സമര്‍പ്പിക്കും.
-എസ്. നാരായണന്‍
മംഗളം
kaakkiyum kaavikondu puthayukayano??????
ReplyDeleteഅരാണീ മഹാൻ എന്നു കൂടെ വ്യക്തമാക്കാമോ?
ReplyDelete